പാലക്കാട് : നെല്ലിയാമ്പതിയിൽ ശക്തമായ മഴയെ തുടർന്ന് നൂറടി പുഴ കര കവിഞ്ഞ് ഒഴുകി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ശക്തമായ മഴ പെയ്തത് പ്രദേശവാസികളെ ദുരിതത്തിലാക്കി. നൂറടി ,പാടഗിരി, പോത്തുപ്പറ, ലില്ലി, വിക്ടോറിയ, കാരപ്പാറ തുടങ്ങിയ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.
മഴക്കാലം ആരംഭിച്ചതിനുശേഷം മൂന്നാം തവണയാണ് നൂറടി ഭാഗത്ത് വെള്ളം കയറുന്നത്, കച്ചവട സ്ഥാപനങ്ങളിലെല്ലാം വലിയ നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി . നൂറടി പുഴയിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താത്തതും, അനധികൃതമായി ഉണ്ടാക്കിയ ചെക്ക് ഡാമുകളുമാണ് മഴ കനത്താൽ ജലനിരപ്പ് ഉയരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ പ്രളയകാലത്തെ ഉൾപ്പെടെ നഷ്ടപരിഹാരം സർക്കാർ ഇതുവരെ നൽകിയിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പാലക്കാട് ഉൾപ്പെടെ 9 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട് . കോട്ടയം , എറണാകുളം , ഇടുക്കി , പാലക്കാട് , മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയത്.