കൊച്ചിയിൽ ഇന്നുണ്ടായ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ്ങാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് ശരീരത്തിൽ തട്ടിയാണ് അദ്ദേഹം മരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപമുള്ള നേവല്‍ എയര്‍ സ്റ്റേഷനായ ഐഎന്‍എസ്. ഗരുഡയിലെ റണ്‍വേയിലാണ് അപകടം നടന്നത്. സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുക. യോഗേന്ദ്ര സിങ്ങിന്റെ മരണത്തില്‍ നാവികസേനാ ചീഫ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ അനുശോചിച്ചു.
അതേസമയം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തുള്ള സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.