ലക്‌നൗ: വാരണാസി വിമാനത്താവളത്തിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേർ പിടിയിൽ. യു.എ.ഇയിൽ നിന്ന് മടങ്ങിയ യാത്രക്കാരിൽ നിന്നാണ് ഇന്നലെ 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ എത്തിയത്. സ്വർണം ഉരുക്കി വിഗ്ഗിനടിയിലെ പൗച്ചിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തലയുടെ ഒരുഭാഗം ഷേവ് ചെയ്ത് അവിടെ ചെറിയൊരു കവറിൽ സ്വർണം പൊതിഞ്ഞ് വെക്കുകയും അതിന് മുകളിൽ വിഗ്ഗ് ധരിക്കുകയുമായിരുന്നെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
32.97 ലക്ഷം രൂപ വിലമതിക്കുന്ന 646 ഗ്രാം സ്വർണമാണ് ഇയാളുടെ വിഗ്ഗിൽ നിന്നും കണ്ടെടുത്തത്. അതേസമയം, ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്റെ കൈവശം 12.14 ലക്ഷം രൂപ വിലമതിക്കുന്ന 238.2 ഗ്രാം സ്വർണവും കണ്ടെത്തി. കർട്ടൺ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാളികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്.