തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിനാണ് കെഎസ്ആർടിസിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി അതിന് തക്കതായ കാരണം വിശദീകരിക്കണമെന്നും അല്ലങ്കിൽ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
സർക്കാർ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

