കൊച്ചി : ജീവനക്കാർക്ക് ശമ്പളം നൽകാതെയുള്ള സർക്കാർ ഒളിച്ചുകളിക്ക് ഹൈക്കോടതി വിമർശനം. അഞ്ചാം തീയതി തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു എങ്കിലും പത്താം തീയതി ആയിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല.വരുന്ന ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്നാണ് ഇന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയത്. ശമ്പളം നല്‍കാനുള്ള കഴിവില്ലെങ്കിൽ സ്ഥാപനം പൂട്ടണം എന്നും കോടതി വിമർശിച്ചു. ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്നും സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്ന് കോടതി തിരിച്ചടിച്ചു.
കെഎസ്ആർടിസിക്കുള്ള സർക്കാറിന്റെ ധന സഹായം ഇനിയും തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയിൽ പറഞ്ഞിട്ടില്ലെന്നും അത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.