കൊച്ചി: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ആര്‍.എസ്.എസ് (RSS) പ്രവര്‍ത്തകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമർശനവുമായി ഹൈക്കോടതി. ആലപ്പുഴ ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന കേന്ദ്രമായി മാറുന്നുവെന്നാണ് കോടതിയുടെ പരാമര്‍ശം. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാതലത്തിലാണ് ഗൗരവമായ പരാമര്‍ശം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിച്ചുകൊണ്ടിരിക്കെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പ്രതികരണം നടത്തിയത്. ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.