കൊച്ചി:ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പിണറായിയുടെ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.പോലീസ് ജീവന്‍ കളഞ്ഞും പ്രതിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടറെ സംരക്ഷിക്കണമായിരുന്നുവെന്നാണ് ഹൈക്കോടതി വിമർശിച്ചത്. ഇത്തരമൊരു സന്ദര്‍ഭം ഒരു ഡോക്ടര്‍ പ്രതീക്ഷിക്കുന്നില്ലെന്നും അടുത്തുള്ള പോലീസുകാർക്ക് ആ ആക്രമണത്തിൽ നിന്നും ഡോക്ടറെ രക്ഷിക്കേണ്ട ചുമതലയുണ്ടെന്നും കോടതി വ്യക്തമാക്കി.പോലീസുകാര്‍ ആക്രമണം പ്രതിരോധിക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ആക്രണം ഉണ്ടായപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും കോടതി വിമര്‍ശിച്ചു.കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന്, പൊലീസ് ജീവന്‍ കളഞ്ഞും ഡോക്ടറെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് എഡിജിപി അജിത് കുമാര്‍ സമ്മതിച്ചു. പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഒരാഴ്ചയ്ക്കകം പ്രോട്ടോക്കോളിന് രൂപം നല്‍കുമെന്ന് എഡിജിപി അറിയിച്ചു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
പരിശോധനയ്ക്കായി പ്രതി സന്ദീപിനെ പ്രൊസീജിയര്‍ റൂമില്‍ കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചു. പതിനൊന്നു തവണയാണ് പ്രതി വന്ദനയെ കുത്തിയത്. വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം പൊലീസ് അന്വേഷണം. ഓരോ സംഭവം ഉണ്ടാകുമ്പോഴും നടപടിയെടുക്കുമെന്ന് പറഞ്ഞതു കൊണ്ടായില്ല. ഇത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു ഒഴിയാനാകില്ല. ഈ അക്രമത്തെ പൊലീസിന് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു.