ദില്ലി : കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിൽ പിന്തുണയുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് ഇനി ആശ്വസിക്കമെന്നും സമാധാനമായി ശ്വാസമെടുക്കാമെന്നും ഡാനിഷ് കനേരിയ എക്സിൽ കുറിച്ചു. കൂടാതെ, പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും ഡാനിഷ് കനേരിയ നന്ദി പറഞ്ഞു. ഹിന്ദുവായതിന്റെ പേരിൽ കടുത്ത വിവേചനം നേരിട്ട പാക്കിസ്ഥാൻ ക്രിക്കറ്റർ കൂടിയാണ് ഡാനിഷ് കനേരിയ.
അതേസമയം, 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നായി മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ തുടർന്ന് ഇന്ത്യയിലെത്തി അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് പൗരത്വ നിയമം 2024. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ ആറ് വിഭാഗങ്ങളിൽപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് വേണ്ടിയുള്ളതാണ് നിയമം. അതായത് ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങളിലുള്ളവരാണ് നിയമപ്രകാരം പൗരത്വത്തിന് അർഹരാവുക. എന്നാൽ, നിയമത്തിനെതിരെ തെറ്റായി പ്രചാരണം നടത്തി സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും നിയമം പൂർണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.