തിരുവനന്തപുരം : സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകളിൽ കെ റൈസും സബ്‌സിഡി സാധനങ്ങളും ഇതുവരെ എത്തിയിട്ടില്ലെന്ന് പരാതി. കെ റൈസിന്റെ വിതരണോദ്ഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ഔട്ട്‌ലെറ്റുകളിൽ അരിയില്ലെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം കെ-അരി ഔട്ട്‌ലെറ്റുകളിൽ എത്തിക്കുമെന്നാണ് സപ്ലൈകോ നൽകുന്ന വിശദീകരണം.
ആദ്യഘട്ടം എന്ന നിലയിൽ 56 ഔട്ട്‌ലെറ്റുകൾ വഴിയാണ് കെ- റൈസിന്റെ വിതരണം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിരുവനന്തപുരം നഗരത്തിലെ പ്രധാന ഔട്ട്‌ലെറ്റായ കിഴക്കേകോട്ടയിൽ ഉൾപ്പെടെ അരിയെത്തിയിട്ടില്ല. സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ ലഭിക്കുന്ന 10 കിലോ അരിയിൽ 5 കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. അതേസമയം, സപ്ലൈ ഇല്ലാതെ സപ്ലൈകോ നട്ടം തിരിയുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ കെ റൈസ് നൽകുമെന്ന പ്രഖ്യാപനം പുറത്തു വന്നത്. എന്നാൽ അതും സർക്കാരിന്റെ എല്ലാ പ്രഖ്യാപനങ്ങളെയും പോലെ വെള്ളത്തിൽ വരച്ച വരെയായി മാറിയിരിക്കുകയാണ്.