പൂനെ : ഭാര്യയേയും അനന്തരവനേയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. അമരാവതി എസിപി ഭാരത് ഗെയ്ക്വാദാണ് ഭാര്യയേയും അനന്തരവനേയും വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കിയത്. ഗെയ്ക്വാദിന്റെ ഭാര്യ മോനി ഗെയ്ക്വാദ്( 44), അനന്തരവൻ ദീപക് ഗെയ്ക്വാദ്(35) എന്നിവരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
പൂനെയിലെ ഗെയ്ക്വാദിന്റെ ബംഗ്ലാവിൽ ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു സംഭവം നടന്നത് . ശനിയാഴ്ചയാണ് അവധി ആഘോഷിക്കാൻ ഗെയ്ക്വാദ് ഇവിടെ വന്നത് എന്നാണ് ലഭിക്കുന്ന വിവരം. പുലർച്ചെ മൂന്നേകാലോടെയാണ് ഇയാൾ ഭാര്യയുടെ തലയിൽ വെടിയുതിർത്തത്. ഈ ശബ്ദം കേട്ട് എസിപിയുടെ മകനും അനന്തരവനും പുറത്തിറങ്ങി. വാതിൽ തുറന്നപ്പോൾ തന്നെ ദീപക്കിന്റെ നെഞ്ചിലേക്ക് എസിപി വെടിയുതിർത്തു.പിന്നാലെ ഗെയ്ക്വാദ് സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു. കൃത്യം നിർവഹിക്കാൻ സ്വകാര്യ തോക്കാണ് ഗെയ്ക്വാദ് ഉപയോഗിച്ചതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് ഗെയ്ക്വാദിന്റെ മാതാവും രണ്ട് ആൺമക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നെന്നാണ് വിവരം. ഇവർ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്.