ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ മിന്നും വിജയത്തിന് പിന്നാലെ രാജ്യത്തെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. ചരിത്രപരമായ വിജയമാണ് നാം ഇന്ന് നേടിയത്. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന ബിജെപിയുടെ ദർശനമാണ് ഈ വിജയത്തിലേക്ക് നയിച്ചതെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. കൂടാതെ, ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും 2024 ൽ ഹാട്രിക് അടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഇവിടെയുണ്ടായി. എന്നാൽ, ഞാനെപ്പോഴും ആവർത്തിച്ചിരുന്ന ഒരു കാര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നാല് ജാതികളാണ് പ്രധാനപ്പെട്ടത്. നാരീശക്തി, യുവശക്തി, കർഷകർ, സാധാരണക്കാരുടെ കുടുംബങ്ങൾ എന്നീ വിഭാഗങ്ങൾക്ക് വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് അവൻ ജയിച്ചുവെന്നാണ്. സാധാരണക്കാരായ ഓരോ വ്യക്തിയുടെയും മനസിൽ ഇന്ന് വിജയം നേടിയതിന്റെ സന്തോഷമാണുള്ളത്. ഓരോ കർഷകനും പറയുന്നത്, ഈ തെരഞ്ഞെടുപ്പിൽ അവർ വിജയിച്ചുവെന്നാണെന്നും നരേന്ദ്രമോദി പറഞ്ഞു.
അതേസമയം, രാഷ്‌ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷം എപ്പോഴും പ്രവചനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് ഞാൻ ശ്രമിച്ചിരുന്നത്. പക്ഷെ ഇത്തവണ, ആ രീതി ഞാൻ തെറ്റിച്ചിരുന്നു. രാജസ്ഥാനിൽ കോൺഗ്രസ് തിരിച്ചുവരില്ലെന്ന് ഞാൻ പ്രവചിച്ചു. കാരണം രാജസ്ഥാനിലെ ജനങ്ങളിൽ എനിക്ക് അത്രമാത്രം ആത്മവിശ്വാസമുണ്ടായിരുന്നു. സാധാരണക്കാരന്റെ നേട്ടങ്ങൾക്ക് വേണ്ടിയാണ് ബിജെപി പ്രയത്നിക്കുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ വിജയത്തിനായി ഈ രാജ്യത്തെ ഓരോ സ്ത്രീകളും പെൺകുട്ടികളും ആത്മാർത്ഥമായി ആഗ്രഹിച്ചുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.