മരട് : പോലീസ് വാഹനത്തിൽ പന്ത് തട്ടിയെന്നാരോപിച്ച് കുട്ടികളുടെ ഫുട്ബോൾ പിടിച്ചെടുത്തെന്നു പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നരമായിരുന്നു സംഭവം. ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനത്തിൽ അവിടെയെത്തി. വാഹനം മാറ്റണമെന്നും അല്ലെങ്കിൽ പന്തു വാഹനത്തിൽ കൊള്ളാൻ സാധ്യതയുണ്ടെന്നും കുട്ടികൾ പറഞ്ഞെങ്കിലും പൊലീസ് തയാറായില്ലെന്നാണ് വിവരം. കളിക്കുന്നതിനിടെ വാഹനത്തിൽ ഫുട്ബോൾ തട്ടിയതോടെ എസ്ഐയും സംഘവും കുട്ടികളോടു കയർക്കുകയും ഫുട്ബോൾ വാഹനത്തിൽ എടുത്തിട്ട് കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതി .