തൃശ്ശൂര്‍: ഡോക്ടറെ ഹണിട്രാപ്പിൽ (Honey Trap) പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പംവീട്ടില്‍ നൗഫിയ (27), കായംകുളം സ്വദേശിനി നിസ (29) എന്നിവരാണ് പിടിയിലായത്. വാട്സാപ്പ് സന്ദേശങ്ങളുടെ പേരിൽ ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാനായിരുന്നു ഇവരുടെ ശ്രമം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡോക്ടർ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി പണം തട്ടാനാണ് ശ്രമിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കേസ് നൽകാതിരിക്കണമെങ്കിൽ മൂന്ന് ലക്ഷം നൽകണമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. എ.സി.പി. വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ വെസ്റ്റ് എസ്.ഐ. കെ.സി. ബൈജു, സീനിയര്‍ സി.പി.ഒ. ഷൈജ, പ്രിയ, സി.പി.ഒ. ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.