ഉഡുപ്പി: കർണാടകയിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനിടെ കോൺഗ്രസിന് തിരിച്ചടി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമോദ് മധ്വരാജ് രാജിവെച്ച് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നു. മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം.
മുന്‍ മന്ത്രിയും എംഎല്‍എയുമായ മധ്വരാജ് കോണ്‍ഗ്രസ്സില്‍നിന്ന് കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുകയായിരുന്നു.
പാർട്ടിയിൽ രാഷ്‌ട്രീയ വീർപ്പുമുട്ടൽ ഉണ്ടെന്ന് പറഞ്ഞാണ് അടുത്തിടെ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്‍റായി നിയമിതനായ മധ്വരാജ് രാജിവച്ചത്. ട്വിറ്ററിലൂടെ രാജിക്കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കൂടാതെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം സ്വീകരിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കാനും തീരുമാനിച്ചതായി മധ്വരാജ് കെപിസിസി പ്രസിഡന്റ് ശിവകുമാറിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഉഡുപ്പി ജില്ല കോൺഗ്രസിലെ സാഹചര്യം തനിക്ക് വളരെ മോശം അനുഭവമാണ് സമ്മാനിച്ചത്. അതിന്റെ വസ്തുതകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മറ്റ് പാര്‍ട്ടി നേതാക്കളെയും അറിയിച്ചിരുന്നു. എന്നാൽ, പരാതി പരിഹാരിക്കാൻ വേണ്ട നടപടികളൊന്നും പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും, കെപിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാറിന് നൽകിയ രാജിക്കത്തിൽ പറയുന്നു. കഴിഞ്ഞ വർഷം വിശ്വേശ തീർത്ഥ സ്വാമിജിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രമോദ് മധ്വരാജ് പ്രശംസിച്ചിരുന്നു.