കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്നുണ്ടായ പുക എത്ര നാള്‍ സഹിക്കണമെന്ന് ഹൈക്കോടതി ആരാഞ്ഞു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ കോടതി നിയോഗിച്ചു.
ജില്ലാ കളക്‌ടർ, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലുള്ളത്. ഖരമാലിന്യ സംസ്കരണത്തില്‍ കര്‍മ്മ പദ്ധതി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിർദേശിച്ചു. മാത്രമല്ല നാളെ മുതൽ കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മാലിന്യ സംസ്കരണത്തിലെ പുരോഗതി വിലയിരുത്താന്‍ ഹൈക്കോടതി സമിതിയെ അയയ്ക്കും. ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്നാണ് കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചത്.എന്നാൽ പ്ലാന്റിലെ അവസ്ഥ ഓണ്‍ലൈനില്‍ കാണണമെന്ന് കോടതി ആവശ്യപ്പെട്ടു.
തുടർന്ന് ബ്രഹ്മപുരത്തെ ആറ് മേഖലകളിലെ തീയണച്ചെന്നും രണ്ടിടത്ത് പുക ഉയരുന്നുണ്ടെന്നും കോർപറേഷൻ വ്യക്തമാക്കി.