ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ, സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ സമീപിച്ചു. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴിരേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. 15 ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്‍ഹി ഇഡി ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്. വി.എസ്.അച്യുതാനന്ദന്‍റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍ അഭിഭാഷകനായി ഒപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും ശിവശങ്കറും സരിത്തും മൊഴിനല്‍കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. സ്വപ്ന ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജീവനു ഭീഷണിയുണ്ടെന്നു സ്വപ്ന മാധ്യമങ്ങളോടു വെളിപ്പെടുത്തിയതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെ ഒഴിവാക്കുന്നതു നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടന തത്വത്തിനു വിരുദ്ധമാണ്. രാഷ്ട്രീയതാല്‍പര്യത്തോടെയല്ല പരാതി നല്‍കുന്നത്. ഇഡി മൊഴിയെടുക്കാന്‍ വൈകുന്നത് സംശയാസ്പദമാണെന്നും കെ.എം.ഷാജഹാന്‍ ആരോപിച്ചു. കസ്റ്റംസിനെയും സിബിഐയെയും സമീപിക്കാനും എച്ച്ആര്‍ഡിഎസിന് ആലോചനയുണ്ട്.