കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെ മുഖ്യപ്രതികളായ റോയ് വയലാറ്റിന്റെയും സൈജു തങ്കച്ചന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി (High Court) തള്ളി. അതേസമയം, കേസില്‍ അഞ്ജലി റിമ ദേവിന് കോടതി ജാമ്യം അനുവദിച്ചു. ഒരു സ്ത്രീ എന്ന പരിഗണന നൽകിയാണ് അഞ്ജലി റിമ ദേവിന് ജാമ്യം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്ക് പിന്നില്‍ ബ്ലാക്ക് മെയിലിങ് ആണെന്നായിരുന്നു പ്രതികളുടെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങളാണ് ഇപ്പോഴും ഉന്നയിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.
കേസുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങളും പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതി പരിശോധിച്ചിരുന്നു. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്.