കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാൻ തന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരുന്നു എന്നുമാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയത്. ഇതാണ് പോലീസ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്. തുടരന്വേഷണം നടത്തുന്നത് കൃത്രിമ തെളിവുകൾ ഉണ്ടാക്കാനാണെന്നാണ് ദിലീപിന്‍റെ വാദം.
എന്നാൽ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയില്‍ ഹർജിയെ എതിര്‍ത്തിരുന്നു.