അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട . ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോള്‍ ബ്യൂറോയും (എൻസിബി) സംയുക്തമായി നടത്തിയ പരിശോധനയിൽ ബോട്ടിൽ കടത്തുകയായിരുന്ന 3,330 കിലോയുടെ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 5 പാക് പൗരന്മാർ അറസ്റ്റിലായി.
ഇന്നലെ നിരീക്ഷണ വിമാനത്തിന്റെ പരിശോധനകൾക്കിടെയാണ് പോർബന്തർ തീരത്തിന് സമീപം സംശയാസ്‌പദമായ സാഹചര്യത്തിൽ ബോട്ട് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാവികസേനയുടെ കപ്പൽ വഴിതിരിച്ചുവിട്ട് ബോട്ടിനെ തടയുകയായിരുന്നു. 3,089 കിലോ ചരസ്, 158 കിലോ മെത്താഫെറ്റമിൻ, 25 കിലോ മോർഫിൻ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിൽ ചരസിനുമാത്രം രാജ്യാന്തര വിപണയിൽ ഏഴു കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്.കഴിഞ്ഞയാഴ്ച 2,500 കോടി മൂല്യമുള്ള ലഹരിമരുന്ന് പിടികൂടിയിരുന്നു. പൂനെയിലും ദില്ലിയിലുമായി നടത്തിയ പരിശോധനയിൽ 1,100 കിലോഗ്രാം മൊഫെഡ്രോൺ പിടികൂടുകയും ചെയ്തു.