കൊൽക്കത്ത : വിവാഹം കഴിഞ്ഞ് ഇത് വരെയും പിതാവാകാനുള്ള ഭാഗ്യം ലഭിക്കാത്തതിനാൽ കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ കുട്ടിയെ ബലി നല്‍കിയ യുവാവ് പിടിയിലായി. കൊല്‍ക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ബിഹാര്‍ സ്വദേശി അലോക് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി അലോകിന്റെ വീട്ടില്‍ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
പെൺകുട്ടിയുടെ തലയിലും ശരീരത്തിലും മാരകമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി . ബിഹാര്‍ സ്വദേശിയായ അലോക് ജോലിക്കായാണ് കൊല്‍ക്കത്തയില്‍ എത്തിയത്. കുഞ്ഞുണ്ടാകാത്തതിനെ തുടര്‍ന്ന് ദുർമന്ത്രവാദിയുടെ നരബലി നടത്തിയാല്‍ കുട്ടിയുണ്ടാകുമെന്ന നിര്‍ദേശമനുസരിച്ചാണ് എഴുവയസുകാരിയെ ബലി നൽകിയതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
മന്ത്രവാദിയും ബിഹാർ സ്വദേശിയാണ്. ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം ഉടൻ ബിഹാറിലേക്കു തിരിക്കുമെന്നാണ് വിവരം. മൂന്നു തവണ ഭാര്യക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതോടെയാണ് യുവാവ് മന്ത്രവാദിയെ സമീപിച്ചത്.
സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. ഒടുവിൽ ലാത്തിച്ചാര്‍ജ് നടത്തിയാണ് പൊലീസ് ആൾക്കൂട്ടത്തെ തുരത്തിയത്.