കൊച്ചി: തെന്റെ അമ്മയുടെ മരണത്തിന് കാരണം ചികിത്സയിലുണ്ടായ പിഴവാണെന്ന് ആരോപിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ മകളുടെ നിരാഹാര സമരം.ആലുവ സ്വദേശി സുചിത്രയാണ് ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുന്നത്. സുചിത്രയുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സുശീലാ ദേവി മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ആരോപണമുയർന്നിരുന്നു.ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കൽ കോളേജിനു മുന്നിൽ സമരം നടക്കുന്നത്.
സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട് പലരെയും കണ്ടിരുന്നു. ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ ചികിത്സിച്ചതെന്നാണ് മെഡിക്കൽ കോളേജിൽ നിന്ന് സുചിത്രയ്ക്ക് നൽകിയ രേഖകളിൽ ഉള്ളത്.എന്നാൽ പിന്നീട് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളിൽ ഇങ്ങനെയൊരു ഡോക്ടർ മെഡിക്കൽ കോളേജിൽ ഇല്ലെന്ന് പറയുന്നു. ഇതാണ് ചികിത്സാ പിഴവെന്ന സംശയം ബലപ്പെടാൻ കാരണം. ഡോക്ടർ ആൾമാറാട്ടം നടത്തി തന്റെ അമ്മയെ ഇല്ലാതാക്കിയെന്ന് സുചിത്ര ആരോപിക്കുന്നു. സംഭവത്തിൽ 2022 ജൂലൈ മാസത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.

