ന്യൂഡൽഹി: കഴിഞ്ഞ 10 വർഷമായി താൻ പത്മശ്രീ പുരസ്‌കാരം നേടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കർണാടകയിലെ പ്രശസ്ത ബിഡ്രിവെയർ ആർട്ടിസ്റ്റ് റഷീദ് അഹമ്മദ് ക്വാദ്രി. ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷം പത്മശ്രീ ലഭിക്കുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി മോദി അത് തെറ്റാണെന്ന് തെളിയിച്ചുവെന്നും റഷീദ് അഹമ്മദ് ക്വാദ്രി പറഞ്ഞു. കർണാടകയിൽ നിന്ന് ഈ വർഷം പത്മശ്രീ പുരസ്‌കാരം ലഭിച്ച എട്ട് വ്യക്തികളിൽ ഒരാളാണ് റഷീദ് അഹമ്മദ് ക്വാദ്രി.
കാരണം ബിജെപി ഒരിക്കലും മുസ്ലീങ്ങൾക്ക് ഒന്നും നൽകുന്നില്ലെന്നായിരുന്നു എന്റെ ധാരണ. എന്നാൽ ഈ അവാർഡിന് എന്നെ തിരഞ്ഞെടുത്തതിലൂടെ പ്രധാനമന്ത്രി മോദി അത് തെറ്റാണെന്ന് തെളിയിച്ചുവെന്ന് റഷീദ് അഹമ്മദ് ക്വാദ്രി പറഞ്ഞു. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് റഷീദ് അഹമ്മദ് ക്വാദ്രിക്ക് പത്മശ്രീ സമ്മാനിച്ചത്.
കേന്ദ്ര സർക്കാരിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ വിളിക്കുന്നത് വരെ പത്മശ്രീ പുരസ്‌കാരം തനിക്ക് ലഭിക്കാൻ പോകുന്നുവെന്നത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ആറ് നൂറ്റാണ്ട് പഴക്കമുള്ള അതിമനോഹരമായ ബിഡ്രിവെയറിനെ കേന്ദ്രസർക്കാർ അംഗീകരിക്കുമെന്നും പത്മശ്രീ നൽകി എന്നെ ആദരിക്കുമെന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റഷീദ് അഹമ്മദ് ക്വാദ്രി പറഞ്ഞു. ബിദ്രി വെയർ കരകൗശല മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന റഷീദ് അഹമ്മദ് ക്വാദ്രി നിരവധി ബിദ്രി വെയർ ലേഖനങ്ങൾ കണ്ടുപിടിക്കുകയും നൂറുകണക്കിന് കലാകാരന്മാരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.