കണ്ണൂർ: മാവേലി എക്സ്പ്രസ്സിൽ കഴിഞ്ഞ ദിവസം പൊലീസിന്‍റെ അതിക്രമത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി പൊന്നൻ എന്ന് വിളിക്കുന്ന ഷമീറിനാണ് പൊലീസിൽ നിന്ന് മർദ്ദനമേറ്റതെന്ന് സ്ഥിരീകരിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പൊന്നന്‍ ഷമീറെന്ന് പൊലീസ് (Police) അറിയിച്ചു.
സ്ത്രീപീഡനക്കേസിലെ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാൾക്കെതിരെ കൂത്തുപറമ്പ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്. ഷമീറിനെ റെയിൽവേ പൊലീസ് എ.എസ്.ഐ എം.സി. പ്രമോദ് ട്രെയിനിൽ വെച്ച് നെഞ്ചിൽ ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് എ.എസ്.ഐയെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനിടെ സംഭവത്തില്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മര്‍ദനമേറ്റയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നതായും ടി.ടി.ഇ പറഞ്ഞതനുസരിച്ചാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.