തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി നഷ്ടപരിഹാരത്തുക നേരത്തെ നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഒരു വാഗ്ദാനം പോലും നടപ്പാക്കാത്ത ഇടതുസര്‍ക്കാര്‍ നല്‍കുന്ന മോഹനവാഗ്ദാനങ്ങള്‍ക്ക് കേരള ജനത ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍
വ്യക്തമാക്കി.
കേരളത്തിന്‍റെ സാമൂഹ്യ-പാരിസ്ഥിതിക മേഖലയെ തകര്‍ക്കുന്ന പദ്ധതിയെ വെറും നഷ്ടപരിഹാര തുകയുടെ അടിസ്ഥാനത്തില്‍ അളക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. വരേണ്യവര്‍ഗവുമായി ചര്‍ച്ച നടത്തിയാല്‍ ജനങ്ങളുടെ ആശങ്കകള്‍ തീരുമെന്ന് മുഖ്യമന്ത്രിയെ ഉപദേശിച്ചവരാണ് നാടിന്‍റെ ശത്രുക്കള്‍. സഹസ്രകോടികളുടെ അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായ കെ-റെയില്‍ പദ്ധതിക്കെതിരെ ബി.ജെ.പി പ്രക്ഷോഭം ശക്തമാക്കും. മുഖ്യമന്ത്രി കോര്‍പ്പറേറ്റുകളുമായി ചര്‍ച്ച ചെയ്യുമ്ബോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി സമരം ചെയ്യുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.