ഇടുക്കി : അതിശൈത്യത്തിലും ഇടുക്കിയുടെയും മൂന്നാറിന്റെയും മനോഹാരിത അറിയുവാൻ വിനോദ സഞ്ചാരികൾ ഒഴുകിയെത്തുകയാണ്.മൂന്നാറിലെ മിക്ക റിസോർട്ടുകളും ജനുവരി പകുതി വരെ ബുക്കിങ് പൂർത്തിയായി കഴിഞ്ഞു.രണ്ടുവർഷം കോവിഡിൽ മുങ്ങിപ്പോയ ആഘോഷനാളുകൾ തിരികെയെത്തിയത് ടൂറിസം മേഖലയ്ക്ക് വലിയ ആശ്വാസം ആവുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഫ്ലവർ ഗാർഡൻ, രാജമല, ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ ദിവസങ്ങൾ കഴിയുംതോറും തിരക്ക് ഏറുകയാണ്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികള്‍ വന്നുപോയെന്നാണ് ടൂറിസം വകുപ്പിന്‍റെ കണക്ക്.
മൂന്നാര്‍, വാഗമണ്‍, രാമക്കല്‍മേട് തുടങ്ങി വിവിധയിടങ്ങളില്‍ വന്‍ തിരക്കായിരുന്നു. രാമക്കല്‍മേട് മാത്രം അര ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചുവെന്നാണ് ഡിറ്റിപിസിയുടെ കണക്കുകൂട്ടല്‍. കൂടാതെ ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നതും ആകര്‍ഷകമായി. ക്രിസ്മസും പുതുവത്സരവും പ്രമാണിച്ചാണ് സഞ്ചാരികള്‍ എത്തിയത്.ജനുവരി പകുതി വരെ ഈ തിരക്ക് തുടര്‍ന്നേക്കും. ഇടുക്കി ജില്ലാ രൂപീകരണത്തിന്‍റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റ് കൂടിയാകുമ്പോള്‍ തിരക്ക് വീണ്ടും കൂടും.