പത്തനംതിട്ട : ഇലന്തൂർ നരബലികേസിൽ ഒരാളുടെ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളിൽ ഒന്നിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങളിൽ നിന്നാണ് ഡിഎൻഎ ലഭിച്ചത്. മുഴുവൻ ഡിഎൻഎ ഫലവും ലഭ്യമായാൽ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി.
പത്മയുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതിനെതിരെ ഇന്നലെ പത്മയുടെ കുടുംബം വീണ്ടും കേരള സർക്കാരിനെതിരെ രംഗത്ത്. പത്മയുടെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന് ആരും അറിയിക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുകയും ചെയ്തു. സർക്കാരിൽ നിന്ന് ഒരു സഹായവും ഇതുവരെയും ലഭിച്ചില്ല. ഒരു ഫോൺകോൾ പോലും ഇതുവരെയും കിട്ടിയില്ല. ദിവസവും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണെന്നും പത്മയുടെ മകൻ സെൽവരാജ് വ്യക്തമാക്കി.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് സെൽവരാജ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. 20 ദിവസത്തോളമായി മൃതദേഹത്തിനായി കാത്തിരിപ്പ് തുടരുകയാണെന്നും, ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു കത്ത്. മൃതദേഹം എത്രയും വേഗത്തിൽ വിട്ടു കിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് പത്മയുടെ കുടുംബത്തിന്റെ ആവശ്യം.