ചെന്നൈ: തമിഴ്നാട്ടിലെ മുൻ ആരോഗ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ സി വിജയഭാസ്കറിന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ചെന്നൈയിലെ വിജയഭാസ്‌കറിന്റെ പേരിലുള്ള കെട്ടിടങ്ങളിലും വീടുകളിലുമാണ് പരിശോധന നടന്നത്.
ഒരു റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി അന്വേഷണം സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ്. രണ്ട് കേസുകളുടെ ഭാഗമായി 25ൽ അധികം സ്ഥലങ്ങളിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്. ചെന്നൈ നഗരത്തിൽ വിജയകുമാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
2022-ലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്. വിജിലൻസാണ് ആദ്യം കേസ് അന്വേഷിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് എഐഎഡിഎംകെ നേതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.