ദില്ലി: രാമജന്മഭൂമി കേസിലെ വിധി പ്രഖ്യാപനത്തിന് പിന്നാലെ രാജ്യം കാത്തിരിക്കുന്ന മറ്റൊരു കേസിന്‍റെ വിധി ഇന്ന് സുപ്രീംകോടതി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ തന്നെ വരുമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഈ കേസിൽ വിധി പ്രഖ്യാപിക്കുന്നത്.
ബാങ്ക് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കേസിലും ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വിധി പ്രാഖ്യാപിക്കും. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരും വിധി പ്രസ്താവിക്കുന്ന ഭരണഘടന ബെഞ്ചിലുണ്ട്.
2010 ജനുവരി 12 നാണ് സുപ്രീംകോടതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചത്. എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതി രജിസ്ട്രി അപ്പീല്‍ നല്‍കി. 2016 ഓഗസ്റ്റില്‍ ഈ കേസ് ഭരണഘടന ബെഞ്ചിന് വിട്ടു. തുടര്‍ന്ന് 2019 ഏപ്രിലില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി.