Friday, January 9, 2026

ഗിനിയിൽ കുടുങ്ങിയവരിൽ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന, നാവികരുടെ മോചനത്തിനായി പരിശ്രമം തുടരുന്നുവെന്ന് ഇന്ത്യൻ എംബസി

ദില്ലി: ഗിനിയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. നാവികരുടെ ഫോണ്‍ പിടിച്ചുവാങ്ങിയിരിക്കുകയാണ്. അതിനാൽ തന്നെ, ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന.

തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നുണ്ട്.

മൂന്നു മലയാളികളടക്കം 16 ഇന്ത്യക്കാരെയാണ് ഗിനിയയില്‍ തടഞ്ഞുവച്ചിരിക്കുന്നത്. മോചനത്തിന് അടിയന്തിര ഇടപെടല്‍ വേണമെന്നും മോചനം വൈകിപ്പിക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സുരക്ഷിതമല്ലാതെ, തടവില്‍ തുടരുന്നത് കപ്പല്‍ ജീവനക്കാരുടെ മാനസ്സിക ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

അതേസമയം, നാവികരുടെ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഗിനിയയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles