ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്താന്‍ ഇന്ത്യ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇതുസംബന്ധിച്ച വിവരം പാക് സൈന്യത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഞങ്ങള്‍ അവസാനം വരെ അതിനെതിരെ പോരാടും. അല്ലാഹുവിന് മുന്‍പിലല്ലാതെ ആര്‍ക്കുമുന്‍പിലും മുസ്ലീമുകള്‍ തലകുനിക്കില്ല. ഏതെങ്കിലും വിധത്തില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ മോദിയെ ഞങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പാക്കിസ്ഥാന്‍റെ സ്വാതന്ത്ര്യദിനത്തില്‍ 14ന് മുസാഫറാബാദില്‍ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി.ഇത് എതിര്‍ത്ത പ്രതിപക്ഷം ഇപ്പോള്‍ ഭീതിയോടെയാണ് ഇന്ത്യയില്‍ കഴിയുന്നതെന്നും ഇമ്രാൻ ഖാൻ ആരോപിക്കുന്നു. ഇന്ത്യയെ നാശത്തിലേക്കാണ് ബി.ജെ.പി നയിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പാക്കിസ്ഥാന്‍ കരിദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർ രംഗത്ത് എത്തിയിരുന്നു.