ജാർഖണ്ഡിൽ ഭരണം ആടി അലയുകയാണ് ,”നിങ്ങള്‍ക്ക് അയച്ച സമന്‍സുകള്‍ക്ക് വിധേയമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇതുവരെ വരാത്തതിനാല്‍, 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം നിങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ ഞങ്ങള്‍ അവസാന അവസരം നല്‍കുന്നു. സമന്‍സ് ലഭിച്ച് ഏഴുദിവസത്തിനകം ഹാജരായാരിക്കണം”- ഭൂമി കുംഭകോണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അയച്ച നോട്ടീസിലെ വാചകങ്ങളാണ് ഇത്.
. അന്വേഷണ ഏജന്‍സിയുടെ നോട്ടീസിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹേമന്ത് സോറന് തിരിച്ചടിയായിരുന്നു ഫലം. ഏഴാം നോട്ടീസും തള്ളിക്കളഞ്ഞാല്‍, അറസ്റ്റുണ്ടായേക്കുമെന്ന ഭയം ഹേമന്ത് സോറനുണ്ട്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ, ജാര്‍ഖണ്ഡില്‍ വലിയ രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്.
ചോദ്യം ചെയ്യലിനുശേഷം സോറന്റെ അറസ്റ്റുണ്ടായാല്‍, ഭാര്യ കല്‍പന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് ജെഎംഎമ്മിന്റെ അണിറയില്‍ നടക്കുന്നത്. നിയമസഭാംഗമല്ലാത്ത കല്‍പനയ്ക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഗാണ്ഡേ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സര്‍ഫറാസ് അഹമ്മദ് തിങ്കളാഴ്ച രാജിവച്ചത് എന്നാണ് സൂചന. തൊട്ടുപിന്നാലെ ഗാണ്ഡേ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന് ജാര്‍ഖണ്ഡ് നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു. വിജ്ഞാപനം വന്നാല്‍, ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചട്ടം.
നാലുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍, 2024- നവംബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി. കൽപനയെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയാല്‍, ജാര്‍ഖണ്ഡില്‍ മറ്റൊരു ബിഹാര്‍ ആവര്‍ത്തിക്കും. അഴിമതിക്കേസില്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് രാജിവച്ചപ്പോള്‍ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കിയതുപോലെ, ജാര്‍ഖണ്ഡിലും ഹേമന്ത് സോറന്റെ ‘നല്ലപാതി’ മുഖ്യമന്ത്രി കസേരയിലെത്തിയേക്കും.
പക്ഷേ, ഹേമന്ത് സോറന് മുന്നില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ, ഉടനടിതന്നെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. പാര്‍ട്ടിക്കുള്ളിലും സോറനെതിരായ നീക്കങ്ങള്‍ ശക്തമാണ്. മുന്‍ മുഖ്യമന്ത്രിയും ഹേമന്ത് സോറന്റെ പിതാവുമായ ഷിബു സോറന്‍ നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമല്ല. 2019-ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതല്‍തന്നെ ജാര്‍ഖണ്ഡിലെ ‘ഫസ്റ്റ് ഫാമിലി’ എന്ന് മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ചെല്ലപ്പേര് ചാര്‍ര്‍ത്തിക്കൊടുത്ത സോറന്‍ കുടുംബത്തില്‍ അധികാര വടംവലി ശക്തമാണ്. ഹേമന്തിന്റെ സഹോദരന്‍ ബസന്ത് സോറനും അന്തരിച്ച മറ്റൊരു സഹോദരന്‍ ദുര്‍ഗ സോറന്റെ ഭാര്യ സീതാ സോറനുമാണ് വടംവലിയിലെ പ്രധാന കക്ഷികൾ, ഏതായാലും ഇനി ജാർഖണ്ഡിൽ എന്താന്ന് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം