ഹൈദരാബാദ് : ദുർമന്ത്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് തെലങ്കാനയിൽ ദമ്പതികളെ ഒരു സംഘമാളുകൾ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു. തെലങ്കാനയിലെ സൻഗറെഡിയിലെ കൊൽകുരു ഗ്രാമത്തിലാണു ക്രൂരമായ സംഭവം അരങ്ങേറിയത്. യദയ്യ, ഭാര്യ ശ്യാമമ്മ എന്നിവരെയാണു പ്രദേശവാസികള്‍ മർദ്ദിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറി ദമ്പതികളെ ബലമായി പുറത്തിറക്കി മരത്തിനു ചുറ്റും കെട്ടിയിട്ടു മർദ്ദിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ദമ്പതികളെ മരത്തിൽ കെട്ടിയിട്ടതിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദമ്പതികളെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതും ആളുകൾ ചുറ്റും തടിച്ചുകൂടി നിൽക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.