തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 25 പ്രതികളിൽ നിന്ന് 125.84 കോടി രൂപ ഈടാക്കും. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. 20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻ സെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പടെ അഞ്ച് പേരിൽ നിന്നുമാണ് തുക ഈടാക്കുക. റവന്യൂ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ച് ഉത്തരവിറക്കി. പട്ടികയിലുള്ള 2 പേർ മരിച്ചതിനാൽ ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കുമെന്നാണ് വിവരം. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക.
2021 ഓഗസ്റ്റിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 19 പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 219 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്.