Thursday, January 8, 2026

വയനാട്ടിൽ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു : യുവാവ് പിടിയിൽ

മാനന്തവാടി : ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പനവല്ലി കോമത്ത് വീട്ടില്‍ അജീഷ്(32) ആണ് പിടിയിലായത്. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകിയശേഷം പ്രതി വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി.

രാത്രിയില്‍ അജീഷിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെവച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിൽ മുറിവേറ്റ് രക്തസ്രാവം വന്ന യുവതിയെ അജീഷും സുഹൃത്തും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്നു പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രതിയാണ് യുവതിയുടെ കൂടെനിന്നു പരിചരിച്ചു വന്നത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസിനോടു പരാതിയില്ലെന്നും പരസ്പര സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നുമാണു യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണെന്നു പിന്നീടു മനസ്സിലായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തിയ സമയം കുടുംബക്കാര്‍ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മര്‍ദത്താലുമാണ് സംഭവം പുറത്തു പറയാന്‍ കഴിഞ്ഞില്ലെന്നും യുവതി പരാതിയിൽ പറയുന്നു. പരാതിയിൽ പൊലീസ് അജീഷിനെതിരെ ബലാത്സംഗത്തിനും എസ്‌സിഎസ്ടി നിയമപ്രകാരവും കേസെടുത്തശേഷം കസ്റ്റഡിയിലെടുത്ത് ഇന്ന് വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തി.

Related Articles

Latest Articles