Tuesday, June 18, 2024
spot_img

ബൈക്കിന്‍റെ താക്കോലൂരി പരീക്ഷ എഴുതാനിറങ്ങിയ യുവാവിനെ പോലീസ് തടഞ്ഞ സംഭവം;നടപടിക്ക് പിന്നാലെ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പി എസ് സി പരീക്ഷ എഴുതാനിറങ്ങിയ യുവാവിനെ ബൈക്കിന്‍റെ താക്കോലൂരി പോലീസ് തടയുകയും പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍.കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷറോട് റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇക്കഴിഞ്ഞ 22 നാണ് പി എസ് സി പരീക്ഷ എഴുതാന്‍ പോവുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെ ഗതാഗത നിയമംലംഘിച്ചെന്ന പേരിലാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. പി എസ് സി പരീക്ഷ എഴുതാന്‍ പോവുകയാണെന്നറിയിച്ചിട്ടും സി പി ഒ വഴങ്ങിയില്ല. ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുത്ത ശേഷം ഫറോക്ക് സ്റ്റേഷനിലേക്ക് കൊണ്ട് പോയെന്ന് പരാതിക്കാരനായ അരുണ്‍ പറഞ്ഞു.

പിന്നീട് സ്റ്റേഷനിലെത്തിയപ്പോള്‍ കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗ്രേഡ് എസ് ഐ, അരുണിനെ ഉടന്‍ പോലീസ് വാഹനത്തില്‍ തന്നെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചു. പക്ഷേ, അപ്പോഴേക്കും പരീക്ഷ സമയം കഴിഞ്ഞതോടെ അരുണിന്‍റെ അവസരം നഷ്ടമായി. അരുണിന്‍റെ പരാതിയില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനെ ഡി സി പി സസ്പെന്‍റ് ചെയ്തു. വകുപ്പ് തല അന്വേഷണവും തുടങ്ങി. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടത്. സംഭവത്തിൽ ഫറോക് അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും തുടർ നടപടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ ബൈജുനാഥ് വ്യക്തമാക്കി.

Related Articles

Latest Articles