ദില്ലി :രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുന്നു.രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാലമായിരുന്നു കൊറോണ കാലഘട്ടം.കേസുകളിലെ വർദ്ധനവ് രാജ്യത്തെ ഒന്നടങ്കം ബാധിച്ചിരുന്നു.എന്നാൽ ഒരു നീണ്ട ഇടവേളയിൽ ഭീതി ഒഴിഞ്ഞിരുന്നു.ഇപ്പോൾ വീണ്ടും കോവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്.ഈ സാഹചര്യം വിലയിരുത്തി നാളെയും മറ്റന്നാളുമായി ആശുപത്രികളിൽ മോക് ഡ്രിൽ സംഘടിപ്പിക്കും. അടിയന്തര സാഹചര്യം നേരിടാനുള്ള ക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മോക് ഡ്രിൽ നടത്തുന്നത്.
അതേ സമയം സംസ്ഥാനങ്ങളിൽ ഇന്നലെ അവലോകനയോഗം ചേരാൻ തീരുമാനിച്ചിരുന്നു.കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. അതേസമയം, ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി.