ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇരുവരെയും ആക്രമിച്ച് സ്വർണ്ണവുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. പ്രസന്നകുമാരി അദ്ധ്യാപികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.