ദില്ലി : ഒരു ശത്രുവിനും തങ്ങൾക്ക് നേരെ തിരിയാനാകാത്ത വിധത്തിൽ മിസൈൽകരുത്ത് പതിന്മടങ്ങാക്കി ഇന്ത്യ. 5000 കിലോമീറ്റർ താണ്ടിയ അഗ്നി മിസൈലിന്റെ പരിക്ഷ്ക്കരിച്ച പതിപ്പ് ഉടനെ പുറത്തിറക്കുമെന്ന സൂചനയാണ് പ്രതിരോധ വകുപ്പും ഡിആർഡിഒയും നൽകുന്നത്.
ദീർഘദൂരം മിസൈൽ സഞ്ചരിക്കുന്നതിൽ മിസൈലുകൾ നേരിടുന്ന വെല്ലുവിളി അതിന്റെ ഭാരമാണ്. ഭാരം കുറയ്‌ക്കാൻ ലോഹങ്ങൾ മാറ്റി ഉപയോഗിക്കുമ്പോൾ പ്രഹരശേഷി കുറയാനും പാടില്ലെന്നതു ഡിആർഡിഒ പരിഹരിച്ചെന്നാണ് സൂചന. അഗ്നി-5 മിസൈലിലെ ഉരുക്ക്ഭാഗങ്ങളെ മാറ്റി സംയുക്തലോഹങ്ങളുടെ പ്രത്യേക കൂട്ട് ഉപയോഗിച്ചാണ് പുതിയ പരീക്ഷണത്തിലൂടെ കരുത്തുകൂടിയ അഗ്നി മിസൈൽ തയ്യാറായിരിക്കുന്നത്. നിലവിലെ മിസൈലുകളേക്കാൾ 20 ശതമാനം ഭാരം കുറയ്‌ക്കാൻ പരീക്ഷണങ്ങൾക്ക് സാധിച്ചെന്നാണ് നിഗമനം. ആണവ പോർമുന ഘടിപ്പിക്കുന്ന അഗ്നി-5, 7000 കിലോമീറ്റർ അനായാസം താണ്ടുമെന്നും ഡിആർഡിഒ ഉറപ്പുനൽകുന്നു.
ഇതുവരെ പരീക്ഷിക്കപ്പെട്ടവയിൽ അഗ്നി-3, 40 ടൺ ഭാരമുള്ളതും 3000 കിലോമീറ്റർ ലക്ഷ്യം ഭേദിക്കുന്നതുമായിരുന്നു. അഗ്നി-4, 20 ടൺ അധികം ഭാരമേറിയതും കൂടുതൽ ദൂരം കടന്നുമുന്നേറുന്നതരത്തിലേക്കാണ് വികസിപ്പിച്ചത്. ഇന്ത്യയുടെ ആണവ കരുത്തെല്ലാം തൊട്ടടുത്ത ശത്രുക്കളായ പാകിസ്താനേയും ചൈനയേയും ലക്ഷ്യം വെച്ചുള്ളതാണ്. അതിനാൽ ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യകളാൽ ഡിആർഡിഒ ഏത് അടിയന്തിര ഘട്ടത്തേയും നേരിടാനാണ് ആയുധങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. അതിനായി നിരന്തരം പുതിയ പരീക്ഷണങ്ങളാണ് ഡിആർഡിഒ നടത്തുന്നതെന്നും പ്രതിരോധ വകുപ്പുന്റെ അനുമതി ലഭിച്ചാലുടൻ അഗ്നിയുടെ പുതിയ കരുത്ത് ആകാശം ഭേദിക്കുമെന്നും ഡിആർഡിഒ അറിയിച്ചു.