അഡ്‌ലെയ്ഡ്: പിങ്ക് ബോള്‍ ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഇന്ത്യ ആറിന് 233 റണ്‍സെന്ന നിലയില്‍. വൃധിമാന്‍ സാഹയും (25 പന്തില്‍ 9) രവിചന്ദ്രന്‍ അശ്വിനുമാണ് (17 പന്തില്‍ 15) ക്രീസില്‍. ആദ്യ ദിനം തുടക്കത്തിലെ പതറിയ ടീം ഇന്ത്യയെ നായകന്‍ വിരാട് കോലിയാണ് (180 പന്തില്‍ 74) പിടിച്ചെഴുന്നേല്‍പ്പിച്ചത്. മൂന്നു സെഷനിലും നിലയുറപ്പിച്ചുനിന്ന കോലി, അജിങ്ക്യ രഹാനെയ്‌ക്കൊപ്പം (92 പന്തില്‍ 42) ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ടു ചലിപ്പിച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ആശ്വാസമായത് വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സായിരുന്നു. കോഹ്‌ലി 74 റണ്‍സെടുത്ത് പുറത്തായി. ഇന്നത്തെ റണ്‍സ് നേട്ടത്തോടെ കോഹ്‌ലി മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് താരം തന്റെ പേരിലാക്കിയത്. ഓസീസ് നിരയില്‍ ആറ് പേരാണ് പന്തെറിഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റെടുത്തു. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്ത്തി.