മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന അതുല്യനേട്ടവുമായി ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇന്ത്യയുടെ 10 പേരെയും പുറത്താക്കിയാണ് അജാസ് ചരിത്രം കുറിച്ചിരിക്കുന്നത്. ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേൽ.
ആദ്യം നാലു വിക്കറ്റുകളെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ആറു പേരെ കൂടി പുറത്താക്കി ലോക റെക്കോര്‍ഡ് കുറിക്കുകയായിരുന്നു.
ഇന്ത്യയ്‌ക്കെതിരേ 47.5 ഓവര്‍ ചെയ്ത അജാസ് 119 റണ്‍സ് വിട്ടുനല്‍കിയാണ് പത്തുവിക്കറ്റെടുത്തത്. 12 മെയ്ഡനുകളും പിറന്നു. താന്‍ ജനിച്ചുവളര്‍ന്ന മുംബൈയിലെ കന്നി ടെസ്റ്റില്‍ തന്നെയാണ് ഈ അവിസ്മരണീയ നേട്ടം അജാസ് നേടിയത്. 1956 ജൂലൈയിലാണ് ഒരു ടെസ്റ്റ് ഇന്നിങ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതിൽ 23 ഓവറുകൾ മെയ്ഡനായിരുന്നു. പിന്നീട് 1999ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ലയിൽ ഇന്ത്യൻ താരം അനിൽ കുംബ്ലെ ഈ നേട്ടം ആവർത്തിച്ചു.