Sunday, May 19, 2024
spot_img

വ്യാപാര കരാറില്‍ ഒപ്പുവെച്ച്‌ ഇന്ത്യയും ഓസ്‌ട്രേലിയയും: വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഗുണപരം

ദില്ലി: സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറില്‍ ഒപ്പുവെച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്‌ട്രേലിയന്‍ വ്യാപാരകാര്യ മന്ത്രി ഡാന്‍ ടെഹാനും വെര്‍ച്വല്‍ മീറ്റിലൂടെയാണ് കരാര്‍ ഒപ്പിട്ടത്. മാത്രമല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണും യോഗത്തിൽ സന്നിഹിതരായിരുന്നു.

അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായുള്ള തന്റെ 3-മത്തെ ആശയവിനിമയമാണിതെന്ന് കരാര്‍ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാത്രമല്ല ചുരുങ്ങിയ സമയത്തിനുള്ളിലാണ് വ്യാപാര കരാറില്‍ ഒപ്പിട്ടത്. അതിനാൽ തന്നെ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരാര്‍ ഉഭയകക്ഷി വ്യാപാരം വര്‍ധപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുക്ഷേമം മെച്ചപ്പെടുത്തുകയും ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇരു സമ്പദ്വ്യവസ്ഥകളിലും പരസ്പരം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വലിയ സാധ്യതകളും അദ്ദേഹം അടിവരയിട്ടു. ഈ അവസരങ്ങള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ഈ കരാര്‍ ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കുമെന്നും, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ചരിത്രപരവും വികസനപരവുമായ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്ക് സംഭാവന നല്‍കാനും കഴിയും, മോദി വ്യക്തമാക്കി.

മാത്രമല്ല ഇത് വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിനോദസഞ്ചാരികള്‍ എന്നിവർക്ക് കരാർ ഗുണകരമാണ്. വരാനിരിക്കുന്ന ലോകകപ്പ് ഫൈനലിന് ഓസ്‌ട്രേലിയയിലെ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി തന്റെ ആശംസകളും അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വാതിലാണ് ഇതോടെ തുറന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. വര്‍ധിച്ച വ്യാപാര – സാമ്പത്തിക സഹകരണത്തിന് പുറമെ, ജോലി, പഠനം, യാത്ര എന്നിവയുടെ വിപുലീകരണത്തിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles