ഹനോയ്: ലോകത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു രാജ്യമായി ഭാരതം ഉയർന്നെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ ഭാരതത്തിന് ഇന്ന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്‌നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ദില്ലിയിൽ വിജയകരമായി നടന്ന ജി20 ഉച്ചകോടിയെപ്പറ്റിയും വിയറ്റ്‌നാമുമായി ഭാരതം പങ്കിടുന്ന ആഴത്തിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെപ്പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു.
‘ഭാരതം ഇന്ന് ചന്ദ്രനിലെ ഒരു രാജ്യമാണ്. ആഗോള സ്വാധീനം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഒരു രാജ്യമാണിത്. ധാരാളം കഴിവുകളുള്ള ഒരു രാഷ്‌ട്രമെന്ന നിലയിൽ, ഇന്ന് കൂടുതൽ സംഭാവന ചെയ്യാൻ ഭാരതത്തിന് സാധിക്കും. വളരെ വലിയ ആത്മവിശ്വാസമുണ്ട് ഭാരതത്തിന്. ലോകത്തെ ഒന്നിപ്പിക്കാനും വിഭജനത്തെ തടയാനും കഴിയുന്ന ഒരു രാജ്യമുണ്ടെന്ന പ്രതീതിയാണ് ഭാരതം നേടിയെടുത്തിരിക്കുന്നത്. ജി 20 ആയിരുന്നാലും മറ്റ് നിരവധി ഫോറങ്ങളായാലും, ശരിയായ വിഷയങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാൻ ഭാരതത്തിന് കഴിയുന്നു എന്നതാണ് പ്രത്യേകത. വികസനം, കാലാവസ്ഥ, ഭീകരവാദം, കടം എന്നീ വിഷയങ്ങളിലെല്ലാം തന്നെ ഭാരതം കൃത്യമായ നിലപാട് മുന്നോട്ട് വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ഭാരതവും വിയറ്റ്‌നാമും ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ട് സമ്പദ്‌വ്യവസ്ഥകളാണ്. 15 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം വളരെ വേഗത്തിൽ വളരുന്നു. ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പാത വെട്ടുകയാണ് ഞങ്ങൾ. പ്രതിരോധവും സുരക്ഷയും വളരെ പ്രധാനമാണ്. ഭാരതം ദീർഘകാലമായി വിയറ്റ്നാമിന്റെ വിശ്വസനീയമായ പങ്കാളികളാണ്. വെല്ലുവിളികൾ എപ്പോഴും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്’ എന്നും ജയശങ്കർ പറഞ്ഞു.