ദില്ലി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യുക്രൈൻ വ്യോമാതിർത്തി അടച്ചതിനാൽ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുന്നതിനായി കീവിലേക്ക് പോകാൻ നിശ്ചയിച്ചിരുന്ന പ്രത്യേക വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അതിനാൽ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗം തേടുന്നതിനും സാമ്പത്തിക പ്രതിസന്ധിയിൽ ചെയ്യേണ്ട പോംവഴികളെ കുറിച്ചും ചർച്ച ചെയ്യാനായിരുന്നു യോഗം.
എന്നാൽ സ്ഥിതിഗതികൾ രൂക്ഷമായതോടെ, യുദ്ധമുഖത്ത് കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. ഇന്ത്യൻ പൗരന്മാരോട് സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും , പടിഞ്ഞാറൻ യുക്രൈനിലേക്ക് നീങ്ങാനും,യുക്രൈനിലെ ഇന്ത്യൻ എംബസ്സി നിർദേശം നൽകി.അതേസമയം ഇന്ത്യൻ പൗരന്മാരെ പടിഞ്ഞാറൻ യുക്രൈനിൽ എത്തിച്ച് രാജ്യത്തേക്ക് മടക്കി കൊണ്ടുവരാനാണ് ഭാരതം നീക്കം നടക്കുന്നത്. ഇതിനിടെ യുക്രൈൻ സ്ഥിതിഗതികളെക്കുറിച്ച് യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലിഫോണിൽ ചർച്ച നടത്തി. ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സുമായും ജയശങ്കർ സ്ഥിഗതികൾ വിലയിരുത്തിയിട്ടുണ്ട്.