ദില്ലി: ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചൽപ്രദേശ് സന്ദർശനത്തെ വിമർശിച്ച ചൈനയ്ക്ക് ചുട്ട മറുപടി നൽകി ഇന്ത്യ. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചൽ പ്രദേശെന്നും ഇന്ത്യയിലെ ഏത് സ്ഥലങ്ങളും സന്ദർശിക്കാൻ ഇന്ത്യക്കാരനായ നേതാക്കൾക്ക് അനുവാദമുണ്ടെന്നും ചൈനയ്ക്ക് മറുപടിയായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇവിടെയുള്ള ഒരു നേതാവ് രാജ്യത്തെ ഒരു സംസ്ഥാനം സന്ദർശിക്കുന്നത് മറ്റൊരു രാജ്യം എതിർക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും വിദേശകാര്യം മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
അമിത് ഷാ അരുണാചൽ സന്ദർശിച്ചത് വഴി രാഷ്ടീയമായ പരസ്പര വിശ്വാസത്തെ ഇന്ത്യ അട്ടിമറിച്ചെന്നാണ് ചൈന കുറ്റപ്പെടുത്തിയത്. അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാകാനേ സഹായിക്കൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു.
മുപ്പതിനാലാമത് സംസ്ഥാന രൂപീകരണ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനും വ്യവസായം, റോഡ് എന്നീ മേഖലകളിലെ വിവിധ പദ്ധതികൾ ഉത്ഘാടനം ചെയ്യാനുമാണ് അമിത് ഷാ ബുധനാഴ്ച അരുണാചൽ പ്രദേശിൽ എത്തിയത്. സംസ്ഥാന പോലീസിന്റെ പുതിയ ആസ്ഥാനത്തിന്റെ ശിലാസ്ഥാപന ചടങ്ങും അമിത് ഷാ നിർവ്വഹിക്കും.