ഇന്ത്യയുടെ യഥാർത്ഥ ശത്രു പാകിസ്ഥാനല്ല!!! തുറന്നടിച്ച് ബിപിൻ റാവത്ത് | Bipin Rawat
ഇന്ത്യയുടെ പ്രധാനശത്രു ആരെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി ജനറൽ (Bipin Rawat) ബിപിൻ റാവത്ത്. രാജ്യത്തിന്റെ പ്രധാനശത്രു പാകിസ്താനല്ലെന്നും അത് ചൈനയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈന കടന്നു കയറി എന്ന വാര്‍ത്ത ജനറല്‍ ബിപിന്‍ റാവത്ത് നിഷേധിച്ചു.
അതിര്‍ത്തിയില്‍ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിര്‍ബ്ബന്ധിക്കണമെന്നും ശേഷം 2020 ഏപ്രില്‍ മാസത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങി പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് തരത്തിലുള്ള കടന്നു കയറ്റങ്ങളെയും ചെറുക്കാന്‍ ഇന്ത്യ സജ്ജമാണെന്നും അതിനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കൻ ലഡാക്കിനു പിന്നാലെ അരുണാചൽ അതിർത്തിയിലും കടന്നുകയറ്റ നീക്കം സജീവമാക്കി ചൈന. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ അതിർ രേഖയായ യഥാർഥ നിയന്ത്രണ രേഖയിൽ (ലൈൻ ഒാഫ് ആക്ച്വൽ കൺട്രോൾ- എൽഎസി) സംഘർഷാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു ചൈനയുടെ നീക്കം. അരുണാചൽ അതിർത്തിയോടു ചേർന്ന് പട്ടാള ക്യാംപ് സജ്ജമാക്കി പ്രകോപനം തുടരുകയാണു ചൈന. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ, ഈ വർഷമാദ്യം മുതൽ ഇന്ത്യ – പാക്ക് അതിർത്തി ഏറെക്കുറെ ശാന്തമാണ്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇന്ത്യ–പാക്ക് സേനകൾ തമ്മിലുള്ള ഷെല്ലാക്രമണങ്ങൾ ഇപ്പോഴില്ല. പാക്ക് അതിർത്തി ശാന്തമാകുന്ന വേളയിലാണ്, ഇന്ത്യൻ സൈന്യത്തിനു വെല്ലുവിളിയായി ചൈനീസ് അതിർത്തിയിൽ സംഘർഷം വർധിക്കുന്നത്.
ചൈനയുടെ ‘സലാമി സ്‌ലൈസിങ്’
4056 കിലോമീറ്റർ നീളമുള്ള യഥാർഥ നിയന്ത്രണ രേഖയെ മൂന്നായി തരംതിരിക്കാം:
1.കിഴക്കൻ ലഡാക്ക് ഉൾപ്പെട്ട വടക്കൻ സെക്ടർ – ഇവിടെ കഴിഞ്ഞ ഒന്നര വർഷമായി ഇരു സേനകളും തമ്മിൽ സംഘർഷം നിലനിൽക്കുന്നു.ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവ ചൈനയുമായി അതിർത്തി പങ്കിടുന്ന മധ്യ സെക്ടർ– ഇവിടം പൊതുവേ ശാന്തമാണ്. സിക്കിം, അരുണാചൽ എന്നിവ ചൈനയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ സെക്ടർ. മക്മഹോൻ ലൈൻ എന്നാണ് ഈ ഭാഗത്തെ അതിർരേഖയെ വിശേഷിപ്പിക്കുന്നത്.
സിക്കിം, ഭൂട്ടാൻ, ടിബറ്റ് എന്നിവ ചേരുന്ന മുക്കവലയായ ദോക് ലായിൽ 2017ൽ ചൈന കടന്നുകയറ്റ ശ്രമം നടത്തിയതു സംഘർഷത്തിനു വഴിവച്ചിരുന്നു. സംഘർഷം 71 ദിവസം നീണ്ടു. അതിനു ശേഷം കിഴക്കൻ സെക്ടർ പൊതുവേ ശാന്തമാണെങ്കിലും അരുണാചലിൽ പലപ്പോഴായി ചൈന കടന്നുകയറ്റ ശ്രമങ്ങൾ തുടർന്നു. അയൽ രാജ്യത്തിന്റെ ഭൂമിയിലേക്ക് ഇഞ്ചിഞ്ചായി കടക്കുകയും പിന്നീട് അവിടെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതാണു ചൈനയുടെ രീതി. ഭക്ഷ്യപദാർഥമായ സലാമി നേർത്ത രീതിയിൽ അരിഞ്ഞെടുക്കുന്നതിനെ സൂചിപ്പിക്കും വിധമുള്ള ഈ കടന്നുകയറ്റത്തെ ‘സലാമി സ്‌ലൈസിങ്’ എന്നാണു വിശേഷിപ്പിക്കുന്നത്.