പ്രിട്ടോറിയ ∙ വിജയ ദാഹത്തോടെ പന്തെറിയുന്ന ഇന്ത്യൻ പേസർമാർക്കു മുൻപിൽ ബാറ്റുകൊണ്ടു പ്രതിരോധം തീർക്കാനാകാതെ ദക്ഷിണാഫ്രിക്ക പതറുന്നു. മഴമൂലം ചതുർദിനമായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യയ്ക്കു ജയം 5 വിക്കറ്റ് മാത്രം അകലെ. 94 റൺസെടുക്കുന്നതിനിടെ 4 മുൻനിര ബാറ്റർമാരെ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ വേണ്ടത് 211 റൺസും. 52 റൺസുമായി ഡീൻ എൽഗാർ ക്രീസിലുണ്ട്. 2–ാം ഇന്നിങ്സിൽ ഇന്നലെ ഇന്ത്യയെ 174 റൺസിൽ എറിഞ്ഞൊതുക്കിയ ആതിഥേയർ 305 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. സ്കോർ: ഇന്ത്യ 327, 174. ദക്ഷിണാഫ്രിക്ക 197, 4ന് 94. പേസർമാരെ പിന്തുണയ്ക്കുന്ന സെഞ്ചൂറിയനിലെ പിച്ചിൽ 251 റൺസാണ് ഇതുവരെ നാലാം ഇന്നിങ്സിൽ പിന്തുടർന്നു കീഴടക്കിയ ഉയർന്ന സ്കോർ.
ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ എതിരാളികൾക്കു മുൻപിൽ കൂറ്റൻ വിജയലക്ഷ്യമുയർത്താനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു 4–ാം ദിനം തിരിച്ചടികളുടേതായിരുന്നു. ഒന്നിന് 16 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 174 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 2–ാം ഓവറിൽ തന്നെ മുഹമ്മദ് ഷമി വിറപ്പിച്ചു. ഓപ്പണർ എയ്ഡൻ മാർക്രം (1) പുറത്ത്. കീഗൻ പീറ്റേഴ്സൻ (17), വാൻഡർ ദസൻ (11) എന്നിവരെ കൂട്ടുപിടിച്ച് ഡീൻ എൽഗാർ സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ പേസർമാർ ആധിപത്യം കാത്തു.