ദില്ലി: ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ (Cruise Missile) പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് (INS) വിശാഖപട്ടണത്തിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈൽ പരീക്ഷണം നടന്നത്.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് മിസൈൽ. അന്തർവാഹിനികളിൽ നിന്നോ കപ്പലുകളിൽ നിന്നോ യുദ്ധവിമാനങ്ങളിൽ നിന്നോ കരയിൽ നിന്നോ വിക്ഷേപിക്കാൻ ശേഷിയുള്ള സൂപ്പർസോണിക് മിസൈലാണിത്. “ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാൻസ്ഡ് വേരിയന്റ് ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്ന് പരീക്ഷിച്ചു. മിസൈൽ ലക്ഷ്യക്കപ്പലിൽ കൃത്യമായി പതിച്ചു” ഡിആർഡിഒ ഉദ്യോഗസ്ഥൻ പറഞ്ഞു.
ബ്രഹ്മോസ് ക്രൂയിസ് മിസൈലിന്റെ നാവിക വകഭേദം ഇന്ത്യ അടുത്തിടെ ഐഎൻഎസ് വിശാഖപട്ടണത്തിൽ നിന്ന് പരീക്ഷിച്ചിരുന്നു. മിസൈലിന്റെ അണ്ടർവാട്ടർ പതിപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തദ്ദേശീയമായ ഘടകങ്ങൾ കൂടുതൽ ഉൾക്കൊള്ളിച്ചാണ് മെച്ചപ്പെട്ട പ്രകടനശേഷിയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ നിർമ്മാണം.