സിഡ്നി: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ 407 റണ്‍സ് റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ നഷ്ട്ടമായി. ശുഭ്മൻ ഗിൽ (31), രോഹിത് ശർമ്മ (52) എന്നിവരാണ് പുറത്തായത്. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് ക്രീസിൽ.
മൂന്നാം സെഷനില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് 98 റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാന്‍ ഇനിയും 309 റണ്‍സാണ് ഇന്ത്യക്ക് വേണ്ടത്. ഇന്ത്യന്‍ സ്‌കോര്‍ 70 -ല്‍ നില്‍ക്കെയാണ് ഗില്ലിനെ ജോഷ് ഹേസല്‍വുഡ് കുടുക്കിയത്.
31 ആം ഓവറില്‍ അനാവശ്യമായി വമ്പന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് 98 പന്തില്‍ 52 റണ്‍സുമായി മടങ്ങി. അവസാന ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിന്ന പൂജാര- രഹാനെ സഖ്യം നഷ്ടങ്ങളില്ലാതെ നാലാം ദിനം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ, നാലാം ദിനം ആദ്യ രണ്ടു സെഷനുകളില്‍ സമ്പൂര്‍ണ ആധിപത്യമാണ് ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത്. ലബ്യുഷെയ്ന്‍ – സ്മിത്ത് ജോടി മികച്ച ലീഡ് സമ്മാനിച്ചു. രണ്ടിന് 103 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 209 റണ്‍സ് കൂടി ചേര്‍ത്ത് 312 റണ്‍സിന് നാലം ദിനം ഡിക്ലയര്‍ ചെയ്തത്. 84 റൺസെടുത്ത കാമറൂൺ ഗ്രീൻ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യന്‍ നിരയില്‍ നവ്ദീപ് സെയ്‌നിയും രവിചന്ദ്രന്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

