മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം (India vs Sri Lanka) ഇന്ത്യ മികച്ച നിലയില്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് ഇന്ത്യ നേടിയത്. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളില്‍ 8000 റണ്‍സ് സ്വന്തമാക്കിയിരിക്കുകയാണ് കോലി. അര്‍ധ സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെയും (96) ഹനുമ വിഹാരിയുടെയും (58) പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. വിരാട് കോലി 45 റണ്‍സെടുത്ത് പുറത്തായി.
ഒന്നാം ദിനം കളി നിർത്തുമ്പോൾ 85 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (45), രവിചന്ദ്രന്‍ അശ്വിന്‍ (10) എന്നിവര്‍ ക്രീസില്‍. മൊഹാലിയിലെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവാരണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരും ടീമിലെത്തി. ശുബ്മാന്‍ ഗില്ലിന് പ്ലേയിങ് 11ല്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഹനുമ വിഹാരിയും ശ്രേയസ് അയ്യരും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടു.