ഭുവനേശ്വർ: ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിച്ച യുവാവിന് പിഴയായി ലഭിച്ചത് ഒരുലക്ഷത്തിലേറെ രൂപ. ഒഡീഷ മന്ദ്സൗർ സ്വദേശി പ്രകാശ് ബഞ്ചാരയാണ് നിയമലംഘിച്ച് വാഹനം ഓടിച്ചത്. പുതിയ മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് റായ്ഗഡ് ആർടിഒയുടെ നടപടി പ്രകാരമാണ് ബഞ്ചാരയ്ക്ക് ഇത്രയും തുക പിഴ ഒടുക്കേണ്ടി വന്നത്. സംസ്ഥാനത്ത് ഒരു ഇരുചക്രവാഹനക്കാരന് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ പിഴത്തുകയാണിത്.
റായ്ഗഡിലെ ഡിഐബി ഛക്കിന് സമീപം വചു നടന്ന ട്രാഫിക് പൊലീസിന്‍റെ പരിശോധനയ്ക്കിടയിലാണ് പ്രകാശ് ബഞ്ചാര പിടിയിലാകുന്നത്. ബൈക്കിൽ വെള്ളസംഭരണം ഡ്രമ്മുകൾ വിൽക്കുന്നതിനിടെയാണ് വാഹനപരിശോധന സംഘത്തിന്‍റെ മുന്നിൽപ്പെട്ടത്. ട്രാന്‍സ്പോർട്ട് വകുപ്പിനൊപ്പം പൊലീസ് സംഘവും ചേർന്നായിരുന്നു പരിശോധന നടത്തിയിരുന്നത്.
പ്രകാശ് ബഞ്ചാര മധ്യപ്രദേശിൽ നിന്നാണ് ബൈക്ക് വാങ്ങിയത്. എന്നാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് അതുമായി ജോലിക്കിറങ്ങുകയായിരുന്നു. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചിരുന്ന ഇയാൾക്ക് ഇന്‍ഷുറൻസ് രേഖകളോ, ഡ്രൈവിംഗ് ലൈസൻസോ, ഒന്നും ഉണ്ടായിരുന്നില്ല. ഹെൽമറ്റില്ലാത്തതിന് 1000 രൂപയും, ഇൻഷുറൻസ് രേഖകളില്ലാത്തതിന് 2000 രൂപയും, രജിസ്ട്രേഷൻ നടത്താതെ വാഹനം ഓടിച്ചതിന് 5000, ലൈസൻസ് ഇല്ലാത്തതിന് 5000 എന്നിങ്ങനെയാണ് പിഴ ലഭിച്ചത്. അതേസമയം ഒരുലക്ഷം രൂപ പിഴ ലഭിച്ചത് ഡീലർ വാഹനം CH-VII 182-A1യെ ലംഘിച്ച് വിൽപ്പന നടത്തിയതിനാണ്.